28/05/2026
സ്റ്റോപ്പ് !!!! കാറിനുള്ളിൽ നിന്നും എന്റെ അലർച്ചയുയർന്നു.
യക്ഷിപ്പാല 3
യാതൊരു ആശങ്കകളുമില്ലാതെ വീട്ടുകാരൻ വണ്ടി ഓടിക്കുകയാണ്.
ഉള്ളിലെ ഉല്ലാസം പഴയകാല സിനിമാപ്പാട്ടുകളിലെ വരികളായി ചിന്നിയും തെന്നിയും പുറത്തേക്ക് ചാടുന്നുമുണ്ട്...
സ്റ്റോപ്പ് !!!! കാറിനുള്ളിൽ നിന്നും എന്റെ അലർച്ചയുയർന്നു.
ഹെന്തേ....?? ബ്രേക്കിൽ കാൽ അത്യാവശ്യത്തിനൊന്നമർത്തി വേവലാതിയോടെ ആൾ
എന്നെ നോക്കി. പിന്നെ എന്റെ കണ്ണുകളെ പിൻതുടർന്ന് വലതു വശത്തു കണ്ട
ചെടി നഴ്സറിയിലേക്കും നീണ്ടു.
ഈയിടെ ഇത്തരം അലർച്ചകൾ കാറിൽ നിന്ന് ഉയരാറില്ല.
വീട്ടിലിനി ചെടി കുത്തിനിറക്കാൻ ഒരിടവും ബാക്കിയില്ല. അതിൽപിന്നെ ഈ ഉല്ലാസ ഭാവത്തോടെ യാതൊരാശങ്കകളുമില്ലാതെയാണു വീട്ടുകാരന്റെ യാത്രകൾ മിക്കതും.
"ഓ... കടലാസ് ചെടിയാവും... ഇനി ഓരോരുത്തരും ചട്ടിയും
തലയിൽ വെച്ചു നിൽക്കേണ്ടി വരുംട്ടോ.. നല്ല പൂവുള്ളതു നോക്കി അഞ്ചെണ്ണം
വാങ്ങിക്കാം. രണ്ടെണ്ണം വലുതും മൂന്നെണ്ണം ചെറുതും. തലയിലും വെച്ചു
പകല് ഗേറ്റിനരികിലു നിന്നാമതി.."
ഞാൻ കുലുങ്ങിയില്ല. ഇതിനൊന്നും ഉത്തരമേ അർഹിക്കുന്നില്ലെന്ന മട്ടിൽ
നഴ്സറിലേക്ക് വച്ചു പിടിച്ചു.
പൊരിവെയിൽ ഉരുകിയ ലാവപോലൊഴുകുന്ന ഉച്ചയിലേക്കും നോക്കി മേശക്കരികിൽ കസേരയിലിരിക്കുകയായിരുന്ന
നേഴ്‌സറിക്കാരൻ ചൂണ്ടയിൽ കുരുങ്ങിയ മീനുകളെ പോലെ കരയിലേക്കടുക്കുന്ന ഞങ്ങളെ കണ്ട് ഉത്സാഹത്തോടെ മുന്നോട്ടാഞ്ഞു.
കടലാസു പൂക്കൾ ഒരു വസന്തം മുഴുവനും നിറച്ച് ഒരിടുങ്ങിയ സ്ഥലത്ത് കുമിഞ്ഞു നിൽക്കുന്ന അതിന്റെ നിറങ്ങളുടെ മഹേന്ദ്രജാലങ്ങളിലേക്കു കണ്ണയക്കാൻ എത്രനേരം വേണമെങ്കിലുമെടുത്തോട്ടെ എന്ന സൗമനസ്യം കാണിച്ച അയാളെ കുറച്ചു നിമിഷങ്ങൾക്കു ശേഷം നോക്കി ഞാൻ ചോദിച്ചു.
"യക്ഷിപ്പാലേടെ തൈയ്യുണ്ടോ?"
"ങ്ഹേ ...? ഹെന്തിന്റെ ?"
"ഏഴിലംപാലാന്നും പറയും..."
അയാളുടെ കണ്ണുകളിൽ ആശങ്ക, നിരാശ, ദേഷ്യം, പുച്ഛം, ജാള്യത എന്നുവേണ്ട ലോകത്തുള്ള
ഇത്തരം സർവ്വ വികാരങ്ങളുടെയും ഒരു മിശ്രണം ഒരൊറ്റ നിമിഷം കൊണ്ടു തെളിഞ്ഞു.
ഇതിലും ഭീകരമായിരിക്കും എനിക്കു പിന്നിൽ നിൽക്കുന്നയാളിന്റെ മുഖഭാവം എന്നുറപ്പുണ്ടായിരുന്നതിനാൽ ഞാൻ ഒരുകാരണവശാലും തിരിഞ്ഞു നോക്കിയില്ല.
"എഷിപ്പാലേന്റെ തയ്യൊക്കെ ആരാ വിക്കാൻ വെക്ക്വാ?"
അതൊക്കെ വല്ല കാട്ടിലുമല്ലേ ഇണ്ടാവ്വ്വാ... മൻഷൻമാർക്ക് എന്തിനാ അത്?
"വേണെങ്കി കള്ളിപ്പാലണ്ട്.. നല്ല പൂവ്ണ്ടാവ്ണത്, പലേതരം..."
'അതു വേണമെങ്കിൽ ഒരു ലോറിക്കുളളത് ഇവിടെ കൊണ്ടുവന്നു തട്ടിത്തരാം' എന്ന്
ഞാൻ പറഞ്ഞില്ല. തിരിഞ്ഞു നടക്കുമ്പോൾ നഴ്സറിക്കാരന്
കേൾക്കാനാവില്ലെന്നുറപ്പുള്ള
ദൂരത്തെത്തിയപ്പോൾ വീട്ടുകാരൻ ദേഷ്യത്തോടെ മുരണ്ടു,
"ഇതിനെന്താ കോമ്പല്ലു കൂർത്തിട്ടുണ്ടോ? കൂടെ കിടക്ക്ണതല്ലേ പേടിക്കണല്ലോ, കുറച്ചു ദിവസായി യക്ഷ്യാൾടെ
പിന്നാലെ കൂടീട്ട്...!"
മറുപടി കൊടുക്കേണ്ട യാതൊരാവശ്യവുമില്ല. നിശബ്ദമായ ചില ചോദ്യങ്ങൾക്കു
നിർബന്ധമായും ഉത്തരമുണ്ടായിരിക്കേണ്ട പോലെത്തന്നെ ശബ്ദമുള്ള ചില
ചോദ്യങ്ങൾക്കു ഉത്തരങ്ങളി ല്ലാതെയുമിരിക്കും.
നിറനിലാവു പരന്നൊഴുകുന്ന അനന്തമായ ആകാശപ്പരപ്പുകളിലേ ക്ക് ആണ്ടിറങ്ങിപ്പാറി ത്തിമർത്തൊടുവിൽ
ഏഴിലംപാല മരങ്ങളിലേക്കുറങ്ങാൻ വന്നണയുന്ന മായാമോഹിനികളെ എന്റെയുള്ളിലെ ഇത്തിരിയിടങ്ങളിൽ തടവിലിട്ട് എനിക്ക് ശ്വാസം മുട്ടി തുടങ്ങിയിരുന്നു. അവർക്കു പാർക്കാനുള്ളയിടങ്ങൾ മനുഷ്യർ
മുഴുവനായും
നശിപ്പിച്ചു കഴിഞ്ഞിരുന്നു.
'പാഴ്മരങ്ങളെന്നൊന്നില്ല കുഞ്ഞേ,' ഞാൻ മുത്തശ്ശി പറഞ്ഞിരുന്നതോ ർത്തു...
ഈ മണ്ണിൽ നിന്നും മാഞ്ഞുപോകുന്ന വരുടെ ഓർമ്മകൾ
പതിഞ്ഞുറങ്ങുന്നത് അവരുടെ മുകളിലാണ് ...
പോകുന്നവർ അവരുടെ ഓർമ്മകളെ സൂക്ഷിച്ചു വെക്കാനേൽപ്പിക്കുന്നവരാണവ.
ദൃശ്യതയുടെയും അദൃശ്യതയുടെയും ഇടയിലെ മതിൽക്കല്ലുകൾ ഇരുലോകങ്ങളുടെയുമിടയിലെ മതിലുകളില്ലാതായാൽ അവർക്കൊരിക്കലും ഇവിടം വിട്ടു പോകാനാവില്ല.
മരിച്ചുപോയവരുടെ ഓർമ്മകളും പേറി നമുക്കിത്രമേൽ നോവേണ്ടിവരുന്നതുമതുകൊണ്ടുതന്നെയാണ്.
വീണു പോകുന്ന ഓരോ പാഴ്മരങ്ങളിൽ നിന്നും ചിതറി ത്തെറിക്കുന്ന കിളിക്കൂട്ടങ്ങൾ പോലെ മരിച്ചുപോയവരുടെ ഓർമ്മകൾ അനാഥമാകുന്നതോർത്തു ഞാൻ വീണ്ടും വലിയൊരു നോവും പേറി കാറിലേക്കു തിരികെക്കയറി സീറ്റിലമർന്നപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും ചിരിപടർന്ന രണ്ടു കണ്ണുകൾ എന്നെ നോക്കി.
"ദൈവമേ... യക്ഷിപ്പാലേടെ തയ്യും തപ്പി നടക്കുന്നൊരാളെ ഞാനാദ്യായിട്ട് കാണ്വാണ്.... വീട്ടിചെന്നിട്ട് വേണം പല്ലൊക്കെ നേരാംവണ്ണം ഒന്നു പരിശോധിക്കാൻ..."
വീട്ടുകാരന്റെ കൈവിരലുകൾ എന്റെ ചുണ്ടുകളിൽ വന്നു തൊട്ടു.
ഉള്ളിലുറങ്ങുന്ന മായാമോഹിനികൾ കൂടുവിട്ടുണരും മുമ്പേ ആ വിരലുകളിൽ ഒരു മൃദു കടി നൽകി ഞാൻ കാറിനു പുറത്തേക്കു നോക്കിയിരുന്നു....
( തുടരും )
SunithaVerse ✨
#യക്ഷിപ്പാല3
#വീട്ടുക്കാരൻ